Tuesday, January 5, 2010

ചന്ദ്രനോ തിടുക്കം !!

അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
പടി മേലെ നില്‍ക്കും ചന്ദ്രനോ തിടുക്കം ........

കഴിഞ്ഞ വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളില്‍ ഒന്നായ എം ടീ യുടെ 'നീല താമര' യിലെ ശ്രദ്ധിക്കപ്പെട്ട ഈ ഗാനമാണ് ഓര്‍മ്മ വന്നത്
ചുറ്റുമൊന്നു കണ്ണോടിച്ച്ചപ്പോള്‍ ഗാനത്തിലെ അമ്പിളി മാമാനെക്കള്‍ തിടുക്കമുളള പലരെയും കാണാനായി.

വെറും മൂന്നു രൂപയുടെ മെംബെര്‍ഷിപ്‌ എടുത്തു കോണ്‍ഗ്രസിലേക്ക്‌ ചേക്കേറാന്‍ പാവം മുരളീധരന്‍ തിടുക്കം കൂട്ടി തുടങ്ങിയിട്ട് കാലമേറെയായി.
ചെന്നിത്തലക്കും ഉമ്മന്‍ ചാണ്ടിക്കും ഒടുക്കം ഉറക്കം നഷ്ട പെടുന്ന അവസ്ഥയാണ്‌.
ഇക്കാര്യത്തില്‍ മകനെക്കാള്‍ തിടുക്കം ലീഡര്‍ കരുണാകരനനെന്നാണ് കോണ്‍ഗ്രസിന്റെ അകത്തളങ്ങളില്‍ പറഞ്ഞു കേള്‍ക്കുന്നത്. . ഡല്‍ഹിയിലേക്കു മകന് വേണ്ടി ശുപാര്‍ശ കത്തെഴുതി പോസ്റ്റ്‌ ചെയ്യാന്‍ പദ്മജക്ക് കൊടുത്തെങ്കിലും മുരളിയേട്ടന്റെ തിരിച്ചു വരവിനു വിളക്ക് പിടിക്കാന്‍ പദ്മജക്ക് വലിയ തിടുക്കമില്ല.

തെളിവുകള്‍ അനൂകൂലമായിട്ടും സുഫിയ മദനിയെ വെറുതെ വിടാന്‍ കോടതി കാണിച്ച തിടുക്കവും, കസബിന്റെ വേവലാതികള്‍ക്ക് വേദിയൊരുക്കി കോടികള്‍ പാഴക്കുന്നതും കാലഹരണപെട്ട നമ്മുടെ നിയമ വ്യവസ്ഥയുടെ പരാജയങ്ങലായാണ് വിലയിരുത്തപെടുന്നത്. . സുഫിയയുടെ മേല്‍ പിണറായിക്ക് കണ്ണുണ്ടെന്നു പറഞ്ഞ ഉണ്ണിത്താന്റെ സംസ്കാരമാണ് പിന്നീട് നേതാവിന് തന്നെ വിനയായതും , കുടുക്കിലായതും. എന്തായാലും ചാനലുകാരുടെ പാതിരാ ചര്‍ച്ചകളിലെ നായകനോട് അവര്‍ നന്ദി കാണിച്ചു എന്ന് വേണം പറയാന്‍. ഉണ്ണിത്താന്‍ സംഭവത്തില്‍ ആവേശം കാണിക്കാന്‍ പ്രമുഖ ചാനലുകരരും തിടുക്കം കാട്ടിയില്ല. അത് കൊണ്ട് തന്നെ തന്ത്രിയും സന്തോഷ്‌ മാധവനും നേരിട്ട ദുര്‍ഗതി ഉണ്ണിത്താന്‍ നേരിടേണ്ടി വന്നില്ല . ഷാജി കൈലാസ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ മറന്നു പോയ ഉണ്ണിത്താന്‍, പക്ഷെ പിറ്റേന്ന് കോടതിയില്‍ ജാമ്യം കിട്ടി പുറത്തു വന്നപ്പോള്‍ നന്നായി നടിച്ചു അണികളുടെ കയ്യടി നേടി .
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ തിടുക്കത്തില്‍ പ്രതികരിക്കുന്ന മുഖ്യന്‍ , പക്ഷെ പിണറായിയും കോടിയേരിയും കണ്ണുരുട്ടുമ്പോള്‍ മാറ്റി പറയുന്നത് കേരളത്തിന്റെ രാഷ്ട്രീയ ദുരന്തമായി തന്നെ കണക്കാക്കാം.
റിയാലിറ്റി ഷോകളിലൂടെ ചുളുവില്‍ നാല് കാശുണ്ടാക്കാനുള്ള തിടുക്കത്തിലാണ് ചില ചാനലുകാര്‍. കണ്ണീര്‍ സീരിയലുകളുടെ നിര്‍മ്മാതാക്കള്‍ അതോടെ കണ്ണീര്‍ കയത്തലുമായി .

പുതുവല്‍സരത്തെ 'ലഹരി' യോടെ വരവേറ്റ സാക്ഷര കേരളം മദ്യ വില്പനശാല കളില്‍ ചിലവിട്ടത് 30 കോടി രൂപ. ക്രിസ്തു മസ്സിനു 28 കോടിയും തിരുവോണത്തിന് 34.13 കോടിയും മദ്യമാണത്രേ മലയാളി കുടിച്ചു തീര്‍ത്തത് !! ഇത് biverage ഷോപ്പുകളില്‍ അച്ചടക്കത്തോടെ ലൈന്‍ നിന്ന് വാങ്ങിയതിന്റെ കണക്കു മാത്രം... ബാറുകളില്‍ പോയി അടിച്ചു പൊളിച്ചതിന്റെ കോടികള്‍ കൂടി കൂട്ടി ചേര്‍ത്താല്‍ സാക്ഷര കേരളം തല കുനിക്കും. ആഘോഷ മേതായാലും മദ്യപിച്ചു വരവേല്‍ക്കാന്‍ മലയാളി കാണിക്കുന്ന തിടുക്കത്തില്‍ സര്‍ക്കാര്‍റം സന്തുഷ്ടരാണ് . പണ്ട് 'വൈകീട്ടെന്താ പരിപാടി ' എന്ന പരസ്യ വാചകവുമായി നടന്‍ മോഹന്‍ലാല്‍ വന്നപ്പോള്‍ സദാചാരം പറഞ്ഞ സാംസ്‌കാരിക നായകന്മാര്‍ ഈ കണക്കുകള്‍ നിരത്തി വച്ചു വല്ലപോഴെങ്കിലും കൂട്ടി കിഴിക്കുന്നത് നല്ലതാണു..

മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിനു വലിയ വില കൊടുകേണ്ടി വന്ന വര്‍ഷമാണ്‌ 2009. ലാലിന്‍റെ വന്‍ ബജറ്റ് ചിത്രങ്ങളെല്ലാം എട്ടു നിലയില്‍ പൊട്ടിയപ്പോള്‍ അവസാനം പുറത്തിറങ്ങിയ 'ഇവിടം സ്വര്‍ഗമാണ്' എന്ന ചിത്രത്തിന്റെ ആദ്യ റിപ്പോര്‍ട്ടുകള്‍ മാത്രമേ ആശ്വാസം നല്‍കുന്നുള്ളൂ. എന്തായാലും പോയ വര്‍ഷത്തെ താരം മമ്മൂട്ടി തന്നെ. മോഹന്‍ ലാലിനെ പോലെ സൌഹൃതങ്ങള്‍ക്കും സ്ത്രുതി പാടകര്‍ക്കും കാള്‍ ഷീറ്റ് നല്‍കാന്‍ തിടുക്കം കാട്ടാതെ ചിത്രങ്ങള്‍ ശ്രദ്ധയോടെ തിരഞ്ഞെടുക്കാന്‍ കാട്ടിയ മികവു മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് ഗുണം ചെയ്തു. 'പഴശ്ശിരാജാ ' മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറിയെന്നാണ് സിനിമ പണ്ഡിതന്മാര്‍ തന്നെ പറയുന്നത്. പലേരി മാണിക്യവും , ചട്ടമ്പി നാടും ഹിറ്റുകളുടെ ലിസ്റ്റില്‍ ഇടം കണ്ടേക്കും. തോക്കും കാക്കിയും വീക്നെസ് ആയ സുരേഷ് ഗോപിയെ പ്രേക്ഷകര്‍ പാടെ തഴഞ്ഞ്ഞെന്നു തന്നെ പറയാം .ബോക്സ്‌ ഓഫീസില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും പൃഥ്വി രാജ് പ്രതീക്ഷയുനര്‍ത്തിയ വര്ഷം കൂടിയായിരുന്നു ഇത്.

വീ എസ് കലഹരണപെട്ട പുണ്യവാളന്‍ എന്ന് പറഞ്ഞതിന്റെ വിവാദം കെട്ടടങ്ങുന്നതിനു പുറകെയാണ് പ്രശസ്ട സാഹിത്യകാരന്‍ എം മുകുന്ദന്‍ മറ്റൊരു വിവാദത്തിനു
തിരി കൊളുത്താന്‍ തിടുക്കം കാട്ടിയത്. പ്രവാസി സാഹിത്യം ചവറുകള്‍ ആണെന്നാണ് എം മുകുന്ദന്‍റെ പുതിയ കണ്ടു പിടുത്തം . ഒരു പ്രവാസി കൂടിയായിരുന്ന മുകുന്ദന്‍റെ പ്രസ്താവന മുംബൈയില്‍ ഒരു പാട് ചര്‍ച്ചകള്‍ക്ക് വേദിയൊരുങ്ങി കഴിഞ്ഞു. മുംബൈയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'വൈറ്റ് ലൈന്‍ വാര്‍ത്ത' യില്‍ പ്രമുഖ എഴുത്തുകാരുടെ പ്രതികരണങ്ങള്‍ അത് കൊണ്ട് തന്നെ ശ്രദ്ധേയമാണ്. വാര്‍ത്തയുടെ ഫേസ് ബുക്ക്‌ , ബ്ലോഗ്‌ തുടങ്ങിയ വെബ്സൈറ്റ്കളിലും ചര്‍ച്ച സജീവായി നടക്കുന്നു . വീ എസ്സിന് എതിരായുള്ള പ്രസ്താവനയില്‍ പിന്നീട് മലക്കം മറിഞ്ഞ നിലക്ക് ഇക്കാര്യത്തിലും അതുണ്ടായെക്കമെന്നാണ് മുകുന്ദനെ അടുത്തറിയുന്നവര്‍ പറയുന്നത്.

ദുരന്തങ്ങള്‍ വരുമ്പോള്‍ അതി ജീവനത്തിന്റെ നഗരമെന്നു വിശേഷിപ്പിച്ചു മുഖം രക്ഷിക്കാന്‍ തിടുക്കം കൂട്ടുന്ന നേതാക്കള്‍ ഉണ്ടെങ്കിലും മുംബൈ പഴയ പടി മുന്നോട്ട് പോകുന്നു.. രാവിലെ എണീറ്റാല്‍ ഓഫീസില്‍ പോകാനും ‍ വൈകീട്ട് തിരിച്ചു വീട്ടിലെത്താനും തിടുക്കം കൂട്ടുന്നവരുമായി....
--